Search the blog

Custom Search

" SHAHID " - മൂവി റിവ്യൂ

ഭരണകൂട ഭീകരതയുടെ കുതന്ത്രങ്ങളെ തൊലിയുരിച്ച് കാട്ടിയതിന് ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന ഷാഹിദ് ആസ്മിയെന്ന യുവ അഭിഭാഷകന്റെ ജീവിതകഥ അടിസ്ഥാനമാക്കി ഹന്‍സല്‍ മേത്തസംവിധാനം ചെയ്ത സിനിമാണ് ‘ഷാഹിദ്’. ഒക്ടോബര്‍ 18ന് റിലീസ് ആകുന്നതിന് മുന്നോടിയായി എറണാകുളത്ത് പ്രദര്‍ശിപ്പിച്ച പ്രിവ്യൂ ഷോ കാണാന്‍ ആകെയുണ്ടായിരുന്നത് ആറുപേര്‍. ധീരമായ ഈ പരിശ്രമത്തെ മാധ്യമപ്രവര്‍ത്തകരെങ്കിലും കണ്ടില്ലെന്ന് നടിക്കാന്‍ പാടില്ലായിരുന്നു. ‘ഈ സിനിമയിലെ കഥക്കോ കഥാപാത്രങ്ങള്‍ക്കോ യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ല’ എന്ന് തുടക്കത്തിലേ എഴുതിക്കാട്ടി തടിയൂരുന്ന ഭീരുത്വം ഹന്‍സല്‍ മേത്ത കാണിച്ചിട്ടില്ല. സിനിമയിലെ കഥയും കഥാപാത്രങ്ങളും എല്ലാം ഒറിജിനലായിരുന്നു. ആളുകളുടെയും സംഭവങ്ങളുടെയും സ്ഥലങ്ങളുടെയും പേരുകള്‍ പോലും അതേപടി ഉപയോഗിച്ചു. സംഭവങ്ങളും പശ്ചാത്തലങ്ങളും എല്ലാം അതേപോലെ. എന്നിട്ടും ഇതിന് ഒരു ഡോക്യൂമെന്‍ററിയുടെ സ്വഭാവം ഉണ്ടായിരുന്നില്ല . . ചില ജീവിതങ്ങള്‍ ഹിച്ച്കോക്ക് സിനിമകളേക്കാള്‍ സ്തോഭജനകമാണ് എന്നതും ഷാഹിദ് ആസ്മി അങ്ങനെ ഒരാളായിരുന്നു എന്നതുമാണ് അതിന് കാരണം. ആ അര്‍ഥത്തില്‍ ഷാഹിദ് ആസ്മിയുടെ ജീവിതത്തോട് സിനിമ പൂര്‍ണമായും നീതി പുലര്‍ത്തിയോ എന്ന് സംശയമാണ്. എന്നാലും അതിനുള്ള ആത്മാര്‍ഥമായ ശ്രമം ഉണ്ടായിട്ടുണ്ട്. 1993ലെ ബോംബെ കലാപത്തില്‍ കൊല്ലപ്പെടാതെ തലനാരിഴക്ക് രക്ഷപ്പെട്ടത് മുതല്‍ 2010 ഫെബ്രുവരി 11ന് കുര്‍ളയിലെ ഓഫിസില്‍ വെടിയേറ്റ് മരിക്കുന്നത് വരെയുള്ള ഷാഹിദിന്റെ ജീവിതം സംഭവബഹുലമായിരുന്നു. ഏഴ് വര്‍ഷത്തെ കരിയറിനിടെ അമ്പതിലേറെ പേരെയാണ് ഷാഹിദ് നിരപരാധിത്വം തെളിയിച്ച് ജയിലിന് പുറത്തത്തെിച്ചത്. അതിലേറെയും അകാരണമായി തീവ്രവാദ മുദ്ര ചുമത്തപ്പെട്ട മുസ്ലിംകളായിരുന്നു. തീവ്രവാദക്കേസില്‍ ഏഴുവര്‍ഷം തിഹാര്‍ ജയിലില്‍ പീഡിപ്പിക്കപ്പെട്ട അനുഭവം ഷാഹിദിനുണ്ട്. അവിടെ നിന്നാണ് നിയമജ്ഞനാവണമെന്നും നീതിക്കായി പോരാടണമെന്നുമുള്ള തീര്‍ച്ച കൈവരുന്നത്. ഈ പോരാട്ടത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നതിന് മുമ്പ് ഷാഹിദിന് (കുടുംബ) ജീവിതവും നഷ്ടപ്പെടുന്നു. പാതിരാവിലും തീരാത്ത പോരാട്ടത്തിനിടയില്‍ ഭാര്യക്കും കുഞ്ഞിനും നല്‍കാന്‍ എവിടെ നേരം. എന്നെ തൊട്ടുപോകരുതെന്ന് പ്രിയതമയെക്കൊണ്ട് പറയിപ്പിക്കുമാറ് ഷാഹിദ് തിരക്കിലമരുന്നുണ്ട്. പനി പിടിച്ച് കിടക്കുന്ന കുഞ്ഞിനെ ആശുപത്രിയിലത്തെിക്കാന്‍ പോലും അദ്ദേഹത്തിനാവുന്നില്ല. അവസാനം അവര്‍ അവരുടെ വഴിക്ക് പോവുകയാണ്. തികഞ്ഞ യാഥാര്‍ഥ്യബോധത്തോടെയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. തട്ടുപൊളിപ്പന്‍ പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയില്‍ നായകന്റെ വണ്‍മാന്‍ ഷോ ആയിരുന്നില്ല ചിത്രത്തിലെ കോടതിമുറി. എന്നിട്ടും നാം ശ്വാസമടക്കി ഇരുന്നുപോകും. കീബോര്‍ഡും ഡ്രംസും സൃഷ്ടിക്കുന്ന കൃത്രിമമായ ഉദ്വേഗമായിരുന്നില്ല ‘ഷാഹിദ്’ സൃഷ്ടിച്ചത്. സര്‍വസന്നാഹങ്ങളും എന്തും ചെയ്യാന്‍ മടിയില്ലാത്ത മനസ്സുമായി ഭരണകൂട മെഷിനറിയുടെ പിണിയാളുകള്‍ ഒരു വശത്ത് നില്‍ക്കുമ്പോള്‍ ചക്രവ്യൂഹം ഭേദിക്കാന്‍ ശ്രമിക്കുന്ന ഒറ്റയാന്റെ പിടച്ചിലുകള്‍ക്ക് ഉദ്വേഗഭാവം കൈവരുകയായിരുന്നു. കരിനിയമങ്ങളില്‍ കരിഞ്ഞുതീരുന്ന ജീവിതങ്ങള്‍ക്ക് നിറം പിടിപ്പിക്കാനും ശ്രമം ചടുലമാകാതെ പറ്റില്ലായിരുന്നു. ഈ സിനിമയില്‍ സംഗീതമുണ്ട്. പക്ഷേ, അത് ഇടിവെട്ട് സംഗീതമായിരുന്നില്ല, നിശബ്ദതയുടെ സൗന്ദര്യവും ആഴവും പരമാവധി ഉപയോഗപ്പെടുത്തിയുള്ള മനോഹര സംഗീതമായിരുന്നു. ഒരു കോടിയുടെ ബജറ്റില്‍ ചിത്രീകരിച്ചതാണെങ്കിലും അതറിയണമെങ്കില്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യണം. അഭിനേതാക്കളെല്ലാം തങ്ങളുടെ വേഷം ഗംഭീരമാക്കി. ഷാഹിദായി അഭിനയിച്ച രാജ്കുമാര്‍ യാദവ് ഒന്നാന്തരം പ്രകടനമാണ് കാഴ്ചവെച്ചത്. മറ്റു പ്രധാന താരങ്ങളായ പ്രഭലീന്‍ സന്ധു, മുഹമ്മദ് സീഷാന്‍ അയ്യൂബ്, വിപിന്‍ ശര്‍മ, ശാലിനി വസ്ത, തിഗ്മാന്‍ഷു ധൂലിയ, കെ.കെ. മേനോന്‍ എന്നിവരും മോശമാക്കിയില്ല. ഒരേയൊരു പോരായ്മ 1992ലെ ഷാഹിദ് ആസ്മിയും 2010 വെടിയേറ്റ് മരിക്കുന്ന ഷാഹിദ് ആസ്മിയും തമ്മില്‍ പ്രായവ്യത്യാസമില്ല എന്നത് മാത്രമാണ്. ആധികാരികമായും സത്യസന്ധതയോടെയും വിശ്വസനീയമായ രീതിയില്‍ തന്നെ വിഷയത്തെ കൈകാര്യം ചെയ്യാന്‍ സംവിധായകന് കഴിഞ്ഞു. യു.ടി.വിയാണ് ചിത്രം വിതരണം ചെയ്യുന്നത്. സാമുദായിക ഭിന്നിപ്പിനിടയാക്കുന്നതോ ഉള്ളിലെ പിശാചിനെ ഇളക്കിവിടുന്നതോ ആയ ഒരു വാക്ക് പോലും ഈ സിനിമയിലില്ല. അതങ്ങനെയേ വരൂ, കാരണം സത്യം ശാന്തമാണ്. http://www.youtube.com/watch?v=YsAlxHKVnWI

post courtesy : Asim Chenganakattil

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.

link

Related Posts Plugin for WordPress, Blogger...