Search the blog

Custom Search

മരുഭൂമിയിൽ നിന്നൊരു ഹീറോ..

posted by  Noushad Kakkad Mk

മരുഭൂമിയിൽ നിന്നൊരു ഹീറോ..

80 വർഷങ്ങൾക്കു മുന്പ് അമേരിക്കയിൽ ഒരു ബിൽ വന്നു. ‘സന്പൂർണ്ണ മദ്യ നിരോധനം’. നിയമം നടപ്പിലാക്കാൻ സർക്കാർ ഉത്തരവിട്ടു. പോലീസ് നിയമപാലനത്തിന് രംഗത്തെത്തി. മദ്യപിക്കുന്നവരെയും മദ്യം വിൽക്കുന്നവരെയും തടവിലിടാൻ തുടങ്ങി. നിയമം നടപ്പിലാക്കാൻ മില്ല്യൺ കണക്കിന് ഡോളറുകളും ചെലവഴിച്ചു. പതിനായിരക്കണക്കിന് മദ്യപന്മാരെ കൊണ്ട് അമേരിക്കൻ ജയിലുകൾ നിറഞ്ഞു. പതിനായിരകണക്കിന് ആളുകൾ നിയമപാലനത്തിൻറെ പേരിൽ കൊല്ലപ്പെട്ടു. എന്നിട്ടും ജനങ്ങൾ കുടി നിർത്തിയില്ല. ഒടുവില് നാല് വർഷങ്ങൾക്കു ശേഷം ശക്തമായ ഭരണസംവിധാനമുള്ള അമേരിക്കൻ ഭരണകൂടം മദ്യപന്മാർക്ക് മുന്പിൽ മുട്ടുകുത്തി. ബിൽ പിൻവലിച്ചു. അമേരിക്കയിൽ വീണ്ടും മദ്യം അനുവദനീയം !!!

ഇനി നിങ്ങൾ 1400 വർഷങ്ങൾകു മുന്പ് മദീനയിലെക്കൊന്നു എത്തി നോക്കുക. അവിടെയതാ പ്രവാചകൻ മുഹമ്മദ് മദ്യം നിരോധിച്ചു കൊണ്ട് ഉത്തരവിടുന്നു. ഉത്തരവ് കേൾക്കേണ്ട താമസം ജനം തങ്ങളുടെ കയ്യിലുള്ള മദ്യസംഭരണികൾ മുഴുവനും ഒഴുക്കിക്കളയുന്നു. മദീനയുടെ മണൽതരികളിലൂടെ മദ്യം പുഴപോലെ ഒഴുകി. നിയമം നടപ്പിലാക്കാൻ പോലീസ് സംവിധാനങ്ങളില്ല. തോക്കും പീരങ്കിയും ഉപയോഗിച്ചില്ല. ഒരു ദിനാർ പോലും ചെലവഴിച്ചുമില്ല. പക്ഷെ പ്രവാചകൻറെ ഒരൊറ്റ വാക്കിൽ മദ്യം നിരോധിക്കപ്പെട്ടു. മദ്യം ഒഴിച്ചുകൊണ്ടിരുന്ന അനസ് എന്ന സഹാബി ഉത്തരവ് കേട്ടതും മദ്യച്ചഷകം ദൂരേക്ക് വലിച്ചെറിഞ്ഞു, മദ്യം കുടിച്ചുകൊണ്ടിരുന്നവർ ഉത്തരവ് കേട്ടതും തുപ്പിക്കളഞ്ഞു… അതെ, സന്പൂർണ്ണ മദ്യനിരോധനം !! “ഞാൻ മരിച്ചാൽ എൻറെ ശവം മുന്തിരി വള്ളിയുടെ ചുവട്ടിൽ കുഴിച്ചിടണം, അങ്ങനെ അതിൻറെ ലഹരി എനിക്കാസ്വദിക്കാമല്ലോ” എന്ന് പറഞ്ഞിരുന്ന ആ ജാഹിലിയ്യാ(അരാജക) സമൂഹത്തെ “ഞാൻ മദ്യം ഒഴിച്ചിടത്ത് വളർന്ന പുല്ലു തിന്ന എൻറെ ആടിൻറെ പാലുപോലും ഇനിയെനിക്ക് വെറുപ്പാണ്” എന്ന് പറയാൻ മാത്രം പരിവർത്തനം ഉണ്ടാക്കിയ പ്രവാചകൻ.. ലോകത്ത് അദ്ദേഹത്തോളം പരിവർത്തനം ഉണ്ടാക്കിയ ഒരു മനുഷ്യനും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. മുന്നൂറോളം ബിംബങ്ങളെ ആരാധിച്ചിരുന്ന ഒരു സമൂഹത്തെ പ്രവാചകൻ കറകളഞ്ഞ ഏകദൈവവിശ്വാസികളാക്കി മാറ്റി. വ്യഭിചാരം നിറഞ്ഞുനിന്നിരുന്ന ഒരു സമൂഹത്തിൽ നിന്നാണ് ആദ്യരാത്രിയിൽ മണിയറയിൽ നിന്നും പോർക്കളത്തിലേക്ക് ഇറങ്ങിയോടിയ ഹൻളലയെ പോലുള്ളവരെ പ്രവാചകൻ സൃഷ്ടിച്ചത്. നഗ്നത കളിയാടിയിരുന്ന ഒരു സമൂഹം, ആണും പെണ്ണും നഗ്നരായി കഅ്ബ പ്രദക്ഷിണം ചെയ്തിരുന്ന ഒരു സമൂഹം, അവരെയാണ് പ്രവാചകൻ ശരീരംമുഴുവൻ മറയ്ക്കുന്നവരാക്കി മാറ്റിയത്. അതെ, വ്യഭിചാരവും കൈക്കൂലിയും പലിശയും മാരണവും കള്ളക്കച്ചവടവും എന്നുവേണ്ട എല്ലാ തിന്മകളും അദ്ദേഹം നിരോധിച്ചു.

പെൺകുട്ടികൾ ജനിച്ചാൽ ജീവനോടെ കുഴിച്ചുമൂടിയിരുന്ന സമൂഹത്തെക്കൊണ്ട് “പ്രവാചകരേ, എൻറെ ഭാര്യ ഗർഭിണിയാണ്, പെൺകുഞ്ഞാവാൻ പ്രാർഥിക്കണേ” എന്ന് പറയുന്നവരാക്കി മാറ്റിയ പ്രവാചകൻ. പെൺഭ്രൂണഹത്യകൾ ദിവസേന ശരാശരി ആയിരക്കണക്കിനു നടക്കുന്ന നാടുകളിൽ കഴിയുമോ അദ്ദേഹം കൊണ്ടുവന്നത് പോലുള്ള ഒരു പരിവർത്തനം സാധ്യമാക്കാൻ? സ്ത്രീയെ രണ്ടാംതരമായി മാത്രം കണ്ടിരുന്ന ഒരു സമൂഹത്തോട് “ഇഹലോകത്തെ വിഭവങ്ങളിൽ ഏറ്റവും ശ്രേഷ്ടം സൽവൃത്തയായ സ്ത്രീയാണെന്ന്” പറഞ്ഞ പ്രവാചകൻ സ്ത്രീകളിൽനിന്ന് ആയിഷയും സഫിയ്യയെയും പോലുള്ള നേതൃത്വങ്ങളെ ഉയർത്തിയെടുത്തു.
അടിമകളെ നാൽക്കാലികളെപോലെ കണ്ടിരുന്ന ഒരു കാലഘട്ടമായിരുന്നു പ്രവാചകൻറെ മുന്പ്. അവകാശങ്ങൾ നിഷേധിക്കപ്പെട്ട മൃഗതുല്യരായി കരുതിയിരുന്ന ആ അടിമകളിൽ നിന്നാണ് ബിലാലിനെയും അമ്മാറിനെയും പോലുള്ള നേതാക്കന്മാരെ പ്രവാചകൻ ഉണ്ടാക്കിയെടുത്തത്. ഉന്നതകുലജാതരും ധനികരുമായിരുന്ന അബുബക്കറിനെയും ഉസ്മാനെയും പോലുള്ള തൻറെ ശിഷ്യന്മാർക്കൊപ്പം അടിമകളെയും പ്രവാചകൻ ഒപ്പം ഇരുത്തി. അബുബക്കറും ഉമറുമടങ്ങുന്ന ഒരു സൈന്യത്തിന് ഉസാമ എന്ന കറുത്ത അടിമയെ സേനാധിപനാക്കിക്കൊണ്ട് പ്രവാചകൻ ഞെട്ടിച്ചത് ചരിത്രത്തെ തന്നെയാണ്. മക്ക പ്രവാചകന് മുന്നിൽ കീഴടങ്ങിയപ്പോൾ ഖുറൈശികളുടെ അഭിമാന സ്തംഭം ആയ കഅ്ബക്ക് മുകളിൽ കയറി ബാങ്ക് കൊടുക്കാൻ പ്രവാചകൻ നിയോഗിച്ചത് കറുത്തവനായ, എത്യോപ്യക്കാരനായ, അടിമയായിരുന്ന ബിലാലിനെയാണ്. കഅ്ബക്ക് മുകളിൽ കയറാന് ബിലാലിന് തൻറെ തോൾ കാണിച്ചുകൊടുത്തു കൊണ്ട് “എൻറെ തോളിൽ ചവിട്ടിക്കയറു ബിലാൽ” എന്നുപറഞ്ഞ് സാമൂഹികസമത്വം വിളംബരം ചെയ്തു പ്രവാചകൻ.

ഇന്നത്തെ രാഷ്ട്രീയപാർട്ടികളെപ്പോലെ നിസ്സാര കാര്യങ്ങൾക്ക് യുദ്ധം ചെയ്തിരുന്ന ഗോത്രവൈരാഗ്യം നിറഞ്ഞുനിന്ന ഒരു സമൂഹമായിരുന്നു പ്രവാചകനിയോഗത്തിന് മുന്പ്. എന്നാൽ ശേഷമോ, ഒരു യുദ്ധത്തിൽ മുറിവേറ്റു മരണാസന്നനായി ദാഹിച്ചവശനായി കിടക്കുന്ന യോദ്ധാവിനു വെള്ളം കൊടുത്തപ്പോൾ തൻറെ അടുത്ത് ദാഹിച്ചവശനായി കിടക്കുന്ന മറ്റൊരു യോദ്ധാവിനെ നോക്കി “ആദ്യം എൻറെ സഹോദരന് വെള്ളം കൊടുക്കൂ, എന്നിട്ട് മതി എനിക്ക്” എന്ന് പറയുന്ന സാഹോദര്യത്തിൻറെ ഉത്തമമാതൃകകളായ മനുഷ്യർ.. പ്രവാചകനല്ലാതെ ആർക്കെങ്കിലും ഇതുപോലൊരു പരിവർത്തനം കൊണ്ടുവരാൻ സാധിച്ചിട്ടുണ്ടോ? ഉക്കാള് ചന്തയിലെ ഗുസ്തിപിടിത്തക്കാരനും മദ്യപനും സത്യനിഷേധിയുമായിരുന്ന ഉമർ ഇബ്നുൽ ഖത്താബിനെ “യുഫ്രട്ടീസിൻറെ തീരത്ത് ഒരു പെണ്ണാട് കൂട്ടംതെറ്റിപ്പോയാൽ പോലും ഞാൻ അതിന് ഉത്തരം പറയേണ്ടി വരുമല്ലോ” എന്ന് പറഞ്ഞു വിലപിച്ച സൂക്ഷ്മതയുള്ള നീതിമാനായ ഭരണാധികാരിയായ ഖലീഫ ഉമർ ആക്കി മാറ്റിയ പ്രവാചകൻ. ഈ ഉമറിൻറെ ഭരണം ആണ് പിന്നീട് നെപ്പോളിയനും ഗാന്ധിജിയും പോലും ആഗ്രഹിച്ചത്. ഒരു പ്രവാചകശിഷ്യൻ പോലും ലോകത്തിന് ഉത്തമമാതൃകയാവുന്നു. പ്രാകൃതരും ഇടയന്മാരും ആയിരുന്ന അറബികളെ നാല് ഉപഭൂഘണ്ഡങ്ങൾ അടക്കി ഭരിക്കുന്നവരാക്കി മാറ്റിയ പ്രവാചകൻ. നിരക്ഷരരായ ഒരു ജനതയെക്കൊണ്ട് ലോകത്തിനു പുതിയ നാഗരികതയും ശാസ്ത്രശാഖകളും പഠിപ്പിച്ചുകൊടുത്ത പ്രവാചകൻ. മക്കയുടെ അജ്ഞതയിൽ മരുഭൂമിയുടെ ചുട്ടുപൊള്ളുന്ന മണൽതിട്ടയിൽ പിറന്ന ഒരു അനാഥബാലൻ എങ്ങനെയാണ് ലോകത്തെ മാറ്റിമറിച്ചത് എന്ന് കാണുക. അറേബ്യയുടെ കിരീടം വെക്കാത്ത ഭരണാധികാരിയായിട്ടു കൂടി ഒരു അംഗരക്ഷകരെ പോലും വയ്ക്കാതെ കുടിലിൽ കഴിഞ്ഞുകൊണ്ട് ഭരണാധികാരികൾക് ഉത്തമമാതൃക കാട്ടിയ മാനവരാശിയുടെ നേതാവ്.

വെറും ഇരുപത്തിമൂന്നു വർഷത്തെ തൻറെ പ്രവാചകജീവിതം കൊണ്ട് അദ്ദേഹം ലോകത്ത് വരുത്തിയ മാറ്റങ്ങളുടെ ചെറിയൊരു ഭാഗം മാത്രമാണ് മുകളിൽ വിവരിച്ചത്. ഇന്നത്തെപ്പോലെ ഫോണും മറ്റു മീഡിയകളും ഒന്നുമില്ലാത്ത കാലമാണെന്നും ഓർക്കുക. ഇനി പറയൂ. അദ്ദേഹത്തിൻറേതിന് തുല്ല്യമായ മാറ്റങ്ങൾ കൊണ്ടുവന്ന, അല്ലെങ്കിൽ അതിൻറെ ഒരംശമെങ്കിലും പരിവർത്തനം സാധ്യമാക്കിയ ഒരാളുടെ പേരെങ്കിലും ഉദാഹരണ സഹിതം പറയാൻ കഴിയുമോ? ലോകത്തെ സ്വാധീനിച്ച നൂറു വ്യക്തിത്വങ്ങളെ കുറിച്ചുള്ള തൻറെ പുസ്തകത്തിൽ നബിയുടെ പേരാണ് മൈക്കൽ എച്ച് ഹാർട്ട് ഒന്നാമതായി തെരഞ്ഞെടുത്തത്. നബിയുടെ ആദർശം പിൻപറ്റാത്ത കാർലൈൽ, ഗാന്ധിജി, ലാമാർട്ടിൻ എന്നിവർ പോലും അദ്ദേഹത്തെ വാനോളം പുകഴ്ത്തുന്നത് കാണുക. “സ്വന്തം കൈകൊണ്ടു തുന്നിയ വസ്ത്രങ്ങൾ ധരിച്ചിരുന്ന ഈ മനുഷ്യൻ അനുസരിക്കപ്പെട്ടതു പോലെ ലോകത്ത് കിരീടം വെച്ച ഒരു ചക്രവർത്തിയും അനുസരിക്കപ്പെട്ടിട്ടില്ല. പരുഷവും കർക്കശവുമായ പരിശോധനയുടെ 23 വർഷങ്ങൾകുള്ളിൽ, ഞാൻ തേടിയ ഒരു യഥാർത്ഥ ഹീറോയെ ഞാൻ കണ്ടെത്തുന്നു.”.(തോമസ് കാർലൈൽ)
വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയുന്നത ി നും അപ്പുറത്താണ് അദ്ദേഹത്തിൻറെ മഹത്വം. കേട്ടിരുന്നു, നബി മുത്താണെന്ന്. അല്ല.. നബി മുത്തല്ല, മുത്തുരത്നമാണ്

link

Related Posts Plugin for WordPress, Blogger...